2012 മേയ് 27, ഞായറാഴ്‌ച

അമാവാസി - കഥ (രാമചന്ദ്രന്‍ ചാലക്കുടി )
വീണ്ടുമൊരവധിക്ക് നാട്ടിലെത്തിയതായിരുന്നു ഞാന്‍.. .ഹോമിച്ചു തീര്‍ക്കാനുള്ള ദിവസ്സങ്ങള്‍ കുടുംബത്തോടൊപ്പം സന്തോഷമായി കഴിയുക.അവരുടെ ഇംഗിതത്തിനനുസരിച്ചു യാത്രകളും മറ്റും തീരുമാനിച്ചപ്പോള്‍ ഇത്തവണ പതിവിനു വിപരീതമായി ദൂരയാത്രകളൊക്കെ ഒഴിവാക്കിയിരുന്നു.
ഭക്തി വിഷയങ്ങള്‍ക്ക്‌ മുന്‍‌തൂക്കം കൊടുക്കുന്ന സഹധ൪മമിണിയുടെ അജണ്ടയിലെ ആദ്യ പ്രാര്‍ത്ഥന‍ക്കായി സ്വന്തം തട്ടകത്തിലെ ഭഗവതീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഞങ്ങള്‍.പ്രായാധിക്യം കാരണം ദൂരക്കൂടുതലുള്ള അമ്പലങ്ങളിലേക്കു ഇല്ലെന്നു പറഞ്ഞ അമ്മ,പക്ഷെ ഭഗവതിയെ തൊഴാന്‍ ഞങ്ങളോടൊപ്പം എത്തിയിരുന്നു .പാടവും ഇടവഴിയും കഴിഞ്ഞു ആല്‍ത്ത റക്കല്‍ ചെരിപ്പുകള്‍ അഴിച്ച്ചുവെച്ചു ഞങ്ങള്‍ ച്ചുററമ്പലത്തിലേക്ക് കയറിയപ്പോള്‍ ആള്‍‍ത്താമസ്സമില്ലാത്ത പഴയ തറവാടുകളുടെ മുറ്റം പോലെ കാട്ടുചെടികളും മുത്തങ്ങയും കാടുപിടിച്ചു കിടന്നിരുന്നു .വ൪ഷം തോറുമുള്ള ഉത്സവം മുടങ്ങിയപ്പോള്‍ പതിവുള്ള ചെത്തിമിനുക്കലോക്കെ മതിയാക്കിയിരിക്കുന്നു. മൂന്നു നേരം ശാന്തിയും ദേവിക്ക് വിളക്കുവെക്കലും മാത്രം ഇപ്പോഴും തുടരുന്നുണ്ട് .പണ്ട് അഞ്ചു ആനക്ക് ഉത്സവം നടത്തുമായിരുന്നു. പേരുകേട്ട പഞ്ചവാദ്യക്കാരും ചെണ്ട മേളക്കാരും ദേവിയുടെ നടയില്‍ കലാവിരുന്ന് കാണിച്ചവരാണ് .നിറദീപങ്ങളുടെ നടുവില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ദേവിയുടെ രൂപം ഇന്നത്തെ തലമുറയ്ക്ക് അന്യമായി.കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ ഏറ്റുവാങ്ങിയ നാലമ്പലം ഏതു നിമിഷവും നിലം പൊത്താറായി നില്‍ക്കുന്നു.
ച്ചുററമ്പലത്തില്‍നിന്നും തിടപ്പള്ളി താണ്ടി ശ്രീകോവിലിനു മുന്‍പിലെത്തി.അകത്തു പൂജ നടക്കുകയാണ്.അടഞ്ഞു കിടന്ന തിരുനട തുറക്കുന്നതുവരെ കൈകൂപ്പി പ്രാര്‍ത്ഥിച്ച് നിന്നു.മന്ത്രോച്ഛരണങ്ങള്‍ക്കും മണികിലുക്കത്തിനുമൊടുവില്‍ ശ്രീകോവില്‍ തുറന്നു.കളഭചാര്‍ത്തണിഞ്ഞ ഭഗവതിയുടെ രൂപം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു.
ക൪പ്പുരത്തിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധം പരിസരമാകെ പടരുന്നുണ്ടായിരുന്നു."നൂറു പുണ്യം കിട്ടും ..ഭഗവതിക്കൊരു നിറമാല ചാര്‍ത്തിയിട്ടു ശ്ശി ദിവസ്സായി.എന്താ നക്ഷത്രം?" "രാമചന്ദ്രന്‍ ..അത്തം നക്ഷത്രം."
'അങ്ങനാവട്ടെ..ശനിയാഴ്ച ഇത്തിരി നേരത്തെ ഇങ്ങട് വന്നോളാ..ച്ചുററുവിളക്കില്‍ എണ്ണ ഒഴിച്ച് തിരി ഇടണം ..മാല തൂക്കണം ..അവനോന്‍ തന്യാവുനതാ അതിന്റെ ഒരു പുണ്യം.പിന്നെ ഇവിടെ ശ്ശി കുട്ട്യോളും അളോളും ഉണ്ട്ടാവും.എല്ലാരും കൂടി ആവുമ്പോ എളുപ്പാവൂല്ലോ"
'വരാം തിരുമേനി ..നേരത്തെ വരാം."
പ്രസാദവും മേടിച്ചു നടയിറങ്ങി.ശാസ്താംകോട്ടയിലെ കൂട്ടുകാരന്‍ തന്നുവിട്ട "ഗള്‍ഫു പാക്കറ്റ്'മേടിക്കാന്‍ ഇപ്പോള്‍ ആ ളെത്തിക്കാണും .ആല്‍ത്ത റക്കലെത്തിയപ്പോള്‍ അമ്മ ചോദിച്ചു "കുട്ടന് മനസ്സിലായോ ആ ശാന്തിക്കാരനെ" "ഇല്ല ഇവിടത്തു കാരനല്ലെന്നു തോന്നി'
"നമ്മുടെ പുത്ത൯മഠത്തിലെ അമ്മയുടെ കൊച്ചുമോനാ...മഹാദേവന്‍ ‍ "
ഓര്‍മ്മകള്‍ പഴയകാലങ്ങളിലേക്ക് ഊളിയിട്ടത് പെട്ടെന്നായിരുന്നു.സാക്ഷാല്‍ ലക്ഷ്മീദേവിയുടെ മുഖശ്രീയുള്ള "മഠത്തിലമ്മ".ഏഴ് തിരിയിട്ടു കത്തിച്ച നിലവിളക്കുമായി എന്‍റെ മനസ്സിന്‍റെ പടവുകള്‍ കയറുകയാണ് .....നിറങ്ങള്‍ ചാലിച്ചിട്ട എന്‍റെ കുട്ടിക്കാലം ..ചുറ്റും വ൯മതില്‍ കെട്ടി നിര്‍ത്തിയ "മഠത്തില്‍ മന"യെച്ചുററിവേണം ഞങ്ങള്‍ക്ക് സ്കൂളിലേക്ക് പോകാന്‍.മതിലിന്‍റെ ഏകദേശം നടുവിലായി എട്ടടിയോളം പൊക്കമുള്ള ഇരിമ്പുഗൈററ്.ഇരുവശങ്ങളിലും ഗര്‍ജ്ജിക്കുന്ന രണ്ടു സിംഹങ്ങളുടെ മണ്‍പ്രതിമകള്‍ .കാലത്തും വൈകീട്ടും ആ ഗൈററു പിടിച്ചു പൂമുഖത്തേക്ക്‌ നോക്കി നില്‍ക്കും മഠത്തിലമ്മയെ ഒന്ന് കാണാന്‍.പക്ഷെ എവിടെനിന്നോ മണം പിടിചെത്തുന്ന "പൊട്ടന്‍ നീലാണ്ട്ടന്‍" കണ്ണുരുട്ടി ഞങ്ങളെ ഓടിക്കും.മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചക്കരമാവില്‍ നിന്ന് കാറ്റത്തു വീഴുന്ന മാങ്ങപോലും ഞങ്ങള്‍ക്ക് കിട്ടാറില്ല.കാററടിക്കുന്നതിന്നു മുന്‍പേ "നീലാണ്ട്ടന്‍" റോഡില്‍ പാറാവ്‌ തുടങ്ങിയിരിക്കും.
മഠത്തിലമ്മ ധാനധ൪മമിഷ്ട്ടയായിരുന്നു.വേളികഴിഞ്ഞു പത്താംനാള്‍ ഭര്‍ത്താവ് വിഷം തീണ്ടി മരണപ്പെട്ടു.സര്‍പ്പകോപമായിരുന്നെന്നു പ്രശ്നവശാല്‍ കണ്ടതായി അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.പുത്രവാത്സല്യം നിമിത്തം മഠത്തിലമ്മ സ്വന്തം കുലത്തില്‍ നിന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി.ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും നടുവില്‍ നാരായണന്‍ വളര്‍ന്നു "തിരുമേനി"യായി.കൌമാരത്തില്‍ നിന്നും യൌവ്വനത്തിലേക്കുള്ള നാരായണന്റെ യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു.ആ വഴിയിലുടനീളം തിരുമേനിക്ക് ചൂട്ടുപിടിച്ചത് കാര്യസ്ഥന്‍ വേലുപിള്ളയും കാളവണ്ടിക്കാരന്‍ അച്ചുവുമായിരുന്നു.മഠത്തിലമ്മയുടെ കണ്ണുവെട്ടിച്ചു മദ്യവും മല്സ്യമാംസാദികളും നാലുകെട്ടും നടുമുറ്റവും കടന്നു മാളികപ്പുറത്തെ തീന്‍ മേശകളില്‍ സ്ഥിരതാമസ്സമാക്കി.
അവയ്ക്ക് യാത്രയയപ്പ് നല്‍കിയ തിരുമേനിയും പരിവാരങ്ങളും മദ്യലഹരിയില്‍ പാതിരാകോഴിക്കൊപ്പം കൂവി.പകല്‍ തിരുമേനിയും രാത്രി തെമ്മാടിയുമായി നാരായണന്‍ ജീവിതം ആസ്വദിക്കുമ്പോള്‍ ‍ മഠത്തിലമ്മ യില്‍നിന്ന് ഇഷ്ട്ട ദാനമായി കിട്ടിയ
വസ്ത്തുവഹകളുടെ എണ്ണം ചുരുങ്ങുകയായിരുന്നു.സന്തതസഹചാരികളായ വേലുപ്പിളളയുടെയും അച്ചുവിന്റെയും മടിശ്ശീലക്ക് ഘനം വെച്ചത് പെട്ടെന്നായിരുന്നു.
നാരായണന്റെ സ്വഭാവദൂഷൃങ്ങള്‍ നേരിട്ടറിഞ്ഞപ്പോള്‍ മഠത്തിലമ്മ വര്‍ധിച്ച മനപ്രയാസത്തിലായി.എല്ലാറ്റിനും പ്രതിവിധിയായി ഇളമന ഇല്ലത്തെ രേണുക നാരായണന്റെ വേളിയായി മഠത്തിലെത്തി.സ്നേഹപൂര്‍ണമായ പരിചരണങ്ങള്‍‍ക്കോ സ്വാന്തനങ്ങള്‍‍ക്കോ തിരുമേനിയെ തിരുത്താനായില്ല.തെറ്റില്‍ നിന്നും തെറ്റിലേക്കുള്ള കൂപ്പുകുത്തലിനിടയില്‍ ഒരമാവാസി ദിവസ്സം രേണുക ഒഴിച്ചുകൊടുത്ത ജീരകവെള്ളം മൂന്നുപ്രാവശ്യം കുടിച്ചു മഠത്തിലമ്മ കണ്ണുകള്‍ അടച്ചു.
മദ്യലഹരിയില്‍ അന്ത്യക്രിയകള്‍ ചെയ്ത നാരായനനെകണ്ട് ബലിക്കാക്കകള്‍ പറന്നകന്നു. കാലം മുന്നോട്ട് കുതിക്കുമ്പോള്‍ പുത്തന്‍ മഠത്തിലെ അടിത്തറകള്‍ ഇളകിത്തുടങ്ങിയിരുന്നു.ഭൂ സ്വത്തുക്കളില്‍ നല്ലൊരു ഭാഗം വേലുപ്പിളളയുടെ പേരില്‍ കരം അടച്ചു കഴിഞ്ഞിരുന്നു.ഇളം തലമുറക്കാരനായി മഠത്തില്‍ പിറന്ന സന്തതി ഇല്ലായ്മയുടെ അഗ്നിയില്‍ ‍ ഉപനയനം നടത്തി.കരളില്‍ കാന്‍സര്‍ പിടിച്ചു അകലെ ആശുപത്രിയില്‍ ചികിത്സക്കൊടുവില്‍ നാരായണന്‍ തിരുമാനിയെയും വഹിച്ചു ഒരു നാള്‍ ആംബുലന്‍സ് എത്തി.കിട്ടാക്കടം പെരുകിയപ്പോള്‍ ബാങ്ക് ജപ്തി ചെയ്തു ശേഷിക്കുന്ന വസ്തുവഹകളോടൊപ്പം രേണുക അന്തര്‍ജ്ജനവും മഹാദേവനും പടികളിറങ്ങി.പിന്നീട് അവരെക്കുറിച്ച് ആരും അന്വേഷിച്ചില്ല.പാപത്തിന്റെ പങ്കു പറ്റിയതിന്റെ ശാപം ഏററുവാങ്ങിയ
പൊട്ടന്‍ നീലാണ്ടന്‍ ചെവിയില്‍ പൂക്കള്‍ തിരുകി,കൈകള്‍ കൂട്ടി പിടിച്ചു ശംഖു വിളിച്ചു ദിവസ്സവും അതുവഴി പോകാറുണ്ടായിരുന്നു.കാറ്റടിക്കുമ്പോള്‍ ചക്കരമാവിന്റെ മാങ്ങകള്‍ പെറുക്കാന്‍ പാതിരാക്കുപോലും പൊട്ടന്‍ നീലാണ്ടന്‍ ഓടി എത്തുമായിരുന്നത്രേ!....എന്നോ വിറ്റു പോയചക്കരമാവിന്റെ സ്ഥലം നീലാണ്ടാണ് നല്ല ഓര്‍മ്മയായിരുന്നിരിക്കണം.
കാലഹരണപ്പെട്ടതാണെങ്കിലും ദുഃഖിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്നു പറിച്ചെടുത്തു ഇടവഴിയിലേക്ക് കയറിയപ്പോള്‍,തോളില്‍ ഭാണ്ടക്കെട്ടുമായി എതിരെ വരുന്ന പ്രാകൃ തനില്‍ ഒരു നിമിഷം കണ്ണുകള്‍ ഉടക്കി നിന്നു.ഓച്ചാനിച്ചു വഴിയോരം ചേര്‍ന്ന് നിന്ന ആ രൂപം അമ്മയോട് ചോദിക്കുന്നത് കേട്ടു "ആരാ പിറകില്‍ വരുന്നത്? "അതെന്റെ മോനാ ..കുട്ടന്‍ ..പേര്‍ഷ്യേന്നു ലീവില്‍ വന്നതാ ..അച്ചുനു മനസ്സിലായില്ല അല്ലെ ?"
ദൈന്യത നിറഞ്ഞ നോട്ടത്തിനൊടുവില്‍ കയ്യിലെ പ്രസാദവും പോക്കറ്റില്‍ നിന്നെടുത്ത നോട്ടുകളും ആ കൈകളില്‍ വെച്ച് കൊടുക്കുമ്പോള്‍ ഉള്‍ക്കണ്ണുകള്‍ വേലുപ്പിളള യെ തിരയുകയായിരുന്നു.മുന്‍പില്‍ നടക്കുന്ന അമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു"സുകൃതക്ഷയം..സുകൃതക്ഷയം..."

2 അഭിപ്രായങ്ങൾ:

  1. ഫോണ്ട് അല്പം കൂടി വലുതാക്കണം.വായനയ്ക്കു വിഷമം വരരുത്.കളറും. ചുവപ്പ് ഒഴിവാക്കുന്നതാണ് സുഖം.

    മറുപടിഇല്ലാതാക്കൂ
  2. വായനക്ക് സന്തോഷം ...നന്ദി.ഫോണ്ട് വലുതാക്കാം..കലരും മാറ്റാം ...അഭിപ്രായങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു.

    കളവൂര്‍

    മറുപടിഇല്ലാതാക്കൂ