2012 ഏപ്രിൽ 8, ഞായറാഴ്‌ച

വിരുന്നെത്തിയ നൊമ്പരം


വിരുന്നെത്തിയ നൊമ്പരം


ആകസ്മികമായി വിധി സമ്മാനിച്ച ഒരു ദിവസത്തിന്റെ സംഗീതം വിതുമ്പലുകളായി അലയടിച്ചുകൊണ്ടിരുന്നപ്പോള്‍
അയാള്‍ തേങ്ങലുകള്‍ അടക്കാന്‍ പാട് പെടുകയായിരുന്നു.നന്‍മയിലേക്ക് കണ്ണ് തുറന്ന ഇന്നലെയുടെ പ്രഭാതം പതിയെ
കണ്ണ് ചിമ്മിയപ്പോള്‍ കടന്നു വന്ന പകലിനു ഉച്ചവെയിലിന്‍റെ തീഷ്ണതയേറുന്നത് അയാള്‍ അറിഞ്ഞിരുന്നില്ല.
ഉറക്കം വില്‍ക്കാന്‍ വിധിക്കപ്പെട്...ട രാത്രികളില്‍ ഒന്നിന്‍റെ ക്ഷീണത്തില്‍ അയാള്‍ ഉറങ്ങുകയായിരുന്നു.
മണിയടിച്ചെത്തിയ വാര്‍ത്ത അയാളെ നൊമ്പമ്പരങ്ങളുടെ തുരുത്തിലേക്കാണ് കൂട്ടികൊണ്ടുപോയത്.
തെറ്റിദ്ധരിക്കപ്പെട്ട വാര്‍ത്തയുടെ ശകലങ്ങള്‍ അയാളുടെ കാതുകളില്‍ നിറഞ്ഞു കൊണ്ടിരുന്നു.പരിഭവത്തില്‍ നനഞ്ഞ
വാക്കുകള്‍ യോജിപ്പിക്കാനായി പാടുപെടുന്നത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു.
ഫോൺ ചെവിയോടു ചേര്‍ത്തു പിടിച്ചു മലര്‍ന്നു കിടക്കുമ്പോഴും അടഞ്ഞ കണ്ണുകള്‍ നനഞ്ഞു വരുന്നത് അയാള്‍
അറിയുന്നുണ്ടായിരുന്നു.തിരിച്ചൊന്നും പറയാനാവാത്ത വിധം എല്ലാം ഏറ്റെടുക്കുമ്പോഴും പരിഭവങ്ങളുടെ വേലിയേറ്റത്തില്‍
മുങ്ങിപ്പോകാത്ത ദൂരത്തു പണിതെടുത്ത സ്നേഹ സൌധം ആത്മബലമേകി.ഒരു വിളിപ്പാടകലെ മുത്തുക്കുട ചൂടിയ സ്നേഹം.രവിവര്‍മ
ചിത്രം പോലെ കടഞ്ഞെടുത്ത രൂപ സൌകുമാര്യം.ആത്മാര്‍ത്തത കൊണ്ട് സ്വന്തമാക്കിയ സ്നേഹ ബന്ദ്ധത്തിനു ആഴിയോളം വ്യാപ്തി
ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളെ ഹൃദയത്തില്‍ ഒളിപ്പിച്ചു താലോലിച്ചു.ചവിട്ടി നടന്ന മണ്‍ തരികളെപ്പോലും കൈക്കുംബിളിലാക്കി
പുണരാന്‍ ആവേശം.വസന്ദം വാല്‍ കണ്ണെഴുതിയ ലാവണ്യം.ഒന്നും സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും ഉന്‍മാദം തുടികൊട്ടുന്ന മനസ്സിനെ
കടിഞ്ഞാണിട്ടു നിര്‍ത്തി.ഒരു സോപാന സംഗീതം പോലെ ഒഴുകി യെത്തിക്കൊണ്ടിരുന്ന ശബ്ദത്തിനുവേണ്ടി പിന്നെയും പിന്നെയും
കാതോര്‍ത്തിരുന്നു.ശബ്ദം നിലച്ചപ്പോള്‍ അയാള്‍ ഫോൺ ക്രാഡിലില്‍ തിരിച്ചു വച്ചു.ഉറക്കം വഴി മാറിയെങ്കിലും കണ്ണടച്ചു ബെഡ്ഡില്‍തന്നെ
കിടന്നു .....അടുത്ത മണിയടിക്കു കാതോര്‍ത്തുകൊണ്ട്.
See more

അസ്തമയം

അസ്തമയം
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍-chalakudy
...
മുകളില്‍ - പകലിന്‍റെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന ആകാശം...താഴെ- സ്വന്തം പുതപ്പുകള്‍ക്കുള്ളില്‍ ചുരുണ്ടുകൂടിയ ഭൂമി അടുത്ത പ്രഭാതം സ്വപ്നം കണ്ടു
തളര്‍ന്നുറങ്ങി...പുറത്ത് - മണ്ണിന്‍റെ മാറില്‍ വീണുടയുന്ന കണ്നീര്‍ത്തുള്ളികളുടെ തേങ്ങല്‍ ...അകത്ത് -ശപിക്കപ്പെട്ട ഒരു നിമിഷത്തില്‍ വിധിയുടെ തടവുകാരനായി തീര്‍ന്ന ഉറങ്ങാത്ത ഞാന്‍ ...
അടുത്ത പകലിന്‍റെ ജന്മത്തില്‍ ആകാശം പൊട്ടിച്ചിരിക്കുമ്പോള്‍ ....നാളെയുടെ വെളിച്ചത്തില്‍ പുതപ്പുകള്‍ മാറ്റി ഭൂമി കണ്ണുതുറക്കുമ്പോള്‍ ...ഇന്നലത്തെ
മഴയില്‍ കുളിരണിഞ്ഞ സസ്യലതാതികള്‍ നൃത്തം ചവിട്ടുമ്പോള്‍ ...ആവര്‍ത്തനങ്ങളുടെ വിരസതയില്‍ ശ്വാസം മുട്ടി കഴിയുന്ന ഞാന്‍ ...ഇന്നലെയുടെ
ഇരുണ്ട ഇടനാഴിയില്‍ കൂരിരുട്ടിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ തടവിലായ ഞാനെന്ന രൂപം ...എനിക്കുമാത്രം മോഹങ്ങളില്ല ...പ്രതീക്ഷകളില്ല..അല്ലെങ്ങില്‍
എനിക്ക് എന്താണൊരു പ്രത്യേകത ...വിധി തകര്‍ത്തുകളഞ്ഞ ആയിരം ജീവിതങ്ങളുടെ പ്രതിനിധിയല്ലേ ഞാന്‍ ..പക്ഷെ പിന്മാറാന്‍ ഞാന്‍ തെയ്യാറല്ല.
വേണമെങ്കില്‍ മരിക്കാമായിരുന്നിട്ടുകൂടി അതിനു ഒരുങ്ങാതിരുന്നത് തനിക്കു എതിരില്ലെന്ന ദുരഭിമാനവും പേറി നടക്കുന്ന വിധിയെ വെല്ലുവിളിക്കാനാണ് .
കാണട്ടെ നിന്‍റെ താങ്ന്ടവ നൃത്തം ...എടുക്കു നിന്‍റെ പടവാള്‍ ...ഒരു നിമിഷത്തിന്‍റെ പൈതൃകവും പേറി നടക്കുന്ന നീ എന്നെ വിഡ്ഢിയാക്കാന്‍ നോക്കുക
യാണല്ലേ? ...
പക്ഷെ ഞാന്‍ ദുഃഖിതനാണ് ...ഏതോ ഒരു രാത്രിയില്‍ കരയാന്‍ തുടങ്ങിയ അമ്മയെ ഓര്‍ത്ത്‌ ..വിടരുന്ന പൂക്കളില്‍ നോക്കി നിശ്വാസമിടുന്ന അനിയത്തിയെ ഓര്‍ത്ത്‌ ..പിന്നെ അച്ഛന്‍ ..അച്ഛനെ കുറിച്ചു ഞാനെന്തിനു ദുഃഖിക്കണം! .എല്ലാം മറക്കാന്‍ അച്ഛന് അറിയാം ..ലീവില്‍ വരുമ്പോള്‍ തെക്കിനിയിലെ പകുതി തുറന്ന മുറിയിലേക്ക് അച്ഛന്‍ നോക്കാറില്ല.ശബ്ദത്തിന് പിറകില്‍ ഓര്‍മ്മയില്‍ ഒരു രൂപം മാത്രമാണിന്ന് അച്ഛന്‍ ..അമ്മയോ? അമ്മ ഉറങ്ങിക്കാണില്ല.കൂരിരുട്ടില്‍ കണ്ണ് തുറന്നു കിടക്കുകയായിരിക്കും...തന്നെപ്പോലെ.... ഒരിക്കലും വെളിച്ചം വരില്ലെന്ന ധൈര്യത്തോടെ.
നന്നേ ചെറുപ്പത്തില്‍ ഈ മകന്‍ വിധിയുടെ കളിപ്പാട്ടമാകാത്ത പ്രായത്തില്‍ ,സ്വപ്നങ്ങളില്‍ പണിതെടുത്ത കൊട്ടരമായിരിക്കും അമ്മയുടെ മനസ്സ്. നടക്കാത്ത
മോഹങ്ങളുടെ വിഴുപ്പു ഭാണ്ടവും ചുമന്നു കൊണ്ട് എന്നും തന്നെ ശുശ്രുഷിക്കയാണമ്മ.ഒരു മരണത്തില്‍ മാത്രം അവസാനിക്കുന്ന പ്രക്രിയയാണെന്ന് അറിഞ്ഞിട്ടും മനസ്സ് മടുത്തിട്ടില്ല.
അമ്മയെ സന്തോഷിപ്പിക്കാന്‍ തനിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ.അതിനുള്ള അടിത്തറ പാകിയതുമാണ്..സുമതിയുടെ വിവാഹം നടന്നാല്‍ അമ്മ സന്തോഷിക്കാതിരിക്കുമോ?പകരം രജനിയെ മരുമകളായി കിട്ടുമ്പോള്‍ പിന്നെ കരയാന്‍ അമ്മക്കെവിടെ സമയം?
ഓര്‍മ്മകള്‍ക്ക് പുനര്‍ജ്ജന്മം കിട്ടിയിക്കയാണിന്ന്.മനസ്സിന്റെ ചെപ്പിലിട്ടു ഒളിപ്പിച്ചുവെച്ച സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു. ഉറങ്ങാത്ത എത്ര എത്ര
രാത്രികളില്‍ മനസ്സ് മരവിച്ചു കിടന്നിട്ടുണ്ട്! അനുഭവങ്ങളുടെ ബലമുള്ള കണ്ണികള്‍ വിളക്കിച്ചേര്‍ത്ത ചങ്ങലയാണ് കാലില്‍ ..ഈ ബന്ധനത്തില്‍ നിന്നും
ഓടി ഒളിക്കാനാവില്ലിനി.
രജനി..നിന്നെ മറക്കാന്‍ എനിക്കാവില്ല.അന്ന് ഹോസ്പിറ്റലില്‍ നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു.എന്നിട്ട് എന്താണൊന്നും മിണ്ടാതെ നിന്നത്?
ഞാന്‍ ചിരിച്ചത് നിന്നെ കരയിക്കാന്‍ ആയിരുന്നില്ല....നീ ചിരിക്കുന്നതെ ഞാന്‍ കണ്ടിട്ടുള്ളു..അന്ന് നീ കരയുന്നതും കണ്ടു.
"ഇനി ഒരിക്കലും നടക്കാന്‍ സാധിക്കില്ലേ?
'ഇത്രയും നാള്‍ നടന്നതല്ലേ ...ഇനി വിശ്രമിക്കാം'
"ഞാനിവിടെ നിന്നോട്ടെ ശുശ്രുഷിക്കാന്‍ ."
"വേണ്ട രജനി,...തിരിച്ചു പൊയ്ക്കൊള്ളു ...ഇനി എന്നെ കാണാന്‍ വരരുത് ..നിന്‍റെ യൌവ്വനം പാഴാക്കാന്‍ ഞാന്‍ സമ്മതിക്കില്ല...എനിക്ക് ഈ ക്രച്ഛസ്സ്
മതി."
അപ്പോഴാണ്‌ നീ പൊട്ടി കരഞ്ഞത്.ഞാന്‍ ഒന്നും മറന്നിട്ടില്ല.നിന്നെ രക്ഷിക്കാനായിരുന്നു എന്‍റെ ശ്രമം..അതിനായി എല്ലാ വാഗ്ദാനങ്ങളും ഞാന്‍ തിരിച്ചെടുത്തു.
ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ നിന്നെ അറിയിക്കാതിരുന്നത് മനപ്പൂര്‍വ്വമായിരുന്നു.ഹോസ്പിറ്റലുകളില്‍ നിന്നും ഹോസ്പ്പിറ്റലുകളിലേക്ക് ഒരു പരീക്ഷണ വസ്തുവായി ഞാന്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ...കാലം നമ്മെ അകറ്റുകയായിരുന്നു....അല്ലെങ്കിലും മറക്കാനാവാത്ത സമ്മാനങ്ങളൊന്നും ഞാന്‍ നിനക്ക്
നല്കിയിട്ടില്ലല്ലോ!!!
എന്നാലും എനിക്ക് നിന്നെ മറക്കാനാവില്ല രജനി...എന്നെ കുറിച്ചു നീ ഓര്‍ക്കാറുണ്ടോ? കാലം നിന്നില്‍ നടത്തിയ മിനുക്ക്‌ പണികളാണ്‌ എന്നെ സംശയാലു
ആക്കുന്നത്.കാലത്തിന്‍റെ കുത്തിഒഴുക്കില്‍ നീ ഏത് കരയിലാണ് കയറിപ്പറ്റിയത്?ഇരുട്ട് കട്ടപിടിച്ച ഏതോ ഒരു നാലുകെട്ടിലെ അന്തപുരത്തില്‍ സാളഗ്രാമത്തിന്‍റെ ദാസ്സിയായി കഴിയാന്‍ നിനക്കവില്ലല്ലോ!! സൌന്ദര്യത്തിന്റെ ലഹരിയില്‍ ആഡംബരത്തില്‍ പൊതിഞ്ഞ ഒരു കാഴ്ച്ച വസ്ത്തുവായി നിന്നെ
സങ്കല്പിക്കാന്‍ പോലും എനിക്കാവില്ല.
നീ ആത്ത്നകളുടെ അടിമയാവാതെ ...അപസ്വരങ്ങളുടെ തമ്പുരു ആകാതെ ...സംത്രുപ്തയായ ഒരു കുടുംപിനിയായി കഴിയുന്നു എന്ന് അറിഞ്ഞാല്‍ മാത്രം മതി എനിക്ക്.
വരണ്ട മണ്ണിലേക്ക് ഇടവപ്പാതിയിലെ കുളിര്‍മഴ പെയ്തിരിക്കാം...നനഞ്ഞ മണ്ണില്‍ വിത്തുകള്‍ എളുപ്പം മുളച്ചിരിക്കാം...അതിലൊന്നും എനിക്ക് പരാതി
ഇല്ല.....
സത്യത്തില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു .കന്യാകുമാരിയില്‍ നമ്മള്‍ ഒരുമിച്ചിരുന്നു അസ്തമയം കണ്ടപ്പോള്‍...പിന്നെ ആറാട്ട്‌ ദിവസ്സം ദേവിയുടെ മുന്‍പില്‍ നമ്മളൊരുമിച്ച്ചു കൈ കൂപ്പി നിന്നപ്പോള്‍ ..അങ്ങിനെ എത്ര എത്ര മുഹുര്‍ത്തങ്ങള്‍ ...
"രജനി എന്റെതാണ്..എന്റേത് മാത്രം"
"ഈ സായാന്ഹം നമുക്ക് വേണ്ടിയായിരിക്കാം"
"അസ്തമയ സൂര്യന്‍ ഇന്ന് കൂടുതല്‍ സുന്ദരനായിരിക്കുന്നു അല്ലെ?
അന്ന് സൂര്യന്‍ അസ്തമിച്ച്ചത് നമുക്ക് വേണ്ടി ആയിരുന്നു.പിന്നീട് എത്രയെത്ര സൂര്യാസ്തമയങ്ങള്‍ കഴിഞ്ഞു!!!!
ഇന്ന്...തുറന്നിട്ട ഈ ജനല്‍ പാളികള്‍ക്കരികില്‍ .......ചലനമറ്റ ശരീരത്തിന്‍റെ കാവല്‍ക്കാരനായി...കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിന്‍റെ ഇത്തിരി വെട്ടത്തിന്
മോഹിച്ചു..ഇളം കാറ്റില്‍ കുമ്മിയടിക്കുന്ന തെങ്ങോലകളുടെ ശബ്ദവും കേട്ട് ..അനന്തതയില്‍ നിന്നും ഓടി അടുത്തു അകലങ്ങളില്‍ മറയുന്ന തീവണ്ടികളുടെ
ചൂളം വിളിക്ക് കാതോര്‍ത്ത് ...വല്ലപ്പോഴും ഉയിര്‍ത്തു എഴുന്നേല്‍ക്കുന്ന സ്മരണകളുടെ മധുരവും നുകര്‍ന്നുകൊണ്ട്...ഈ യാത്രയുടെ അന്ത്യത്തിലേക്ക് കടന്നിരിക്കയാണ് ഞാന്‍
.......ഇനി ഒരിക്കലും നമ്മള്‍ കണ്ടു മുട്ടാതിരിക്കട്ടെ.....
മനസ്സിന്‍റെ ദുഃഖം മാറ്റാന്‍ മരുന്നുകൾക്കാവില്ല കുട്ടീ.....വിട ..വിട ..വിട


2012 ഏപ്രിൽ 7, ശനിയാഴ്‌ച

മടക്കയാത്ര

"യുവര്‍ അറ്റന്‍ഷന്‍ പ്ലീസ് ...ഇന്ത്യന്‍ എയര്‍ലയിന്‍സ് ഫ്ല്യറ്റ് നമ്പര്‍ ....കാലികറ്റ് -ഷാര്‍ജ".....അതായിരുന്നു എനിക്ക് പോകേണ്ടിയിരുന്ന വിമാനം.നേരത്തെ ഒരു
മണിക്കൂര്‍ വൈകുമെന്ന് അറിഞ്ഞപ്പോള്‍ അല്‍പ്പം സന്തോഷിച്ചതായിരുന്നു .സഹയാത്രികര്‍ നീങ്ങി തുടങ്ങിയപ്പോള്‍ എന്‍റെ കൈ വിരലുകളില്‍ മുറുകെ പിടിച്ചിരുന്ന
കൊച്ചുമോനെയും ,അരയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നാലാം ക്ലാസ്സുകാരിയെയും ശ്രദ്ധിച്ചു.തൊട്ടടുത്തു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ.അകലെ മാറി
നിന്ന് കുശലം പറഞ്ഞിരുന്ന സുഹൃത്തുക്കള്‍ ,ബന്ധുക്കള്‍ എല്ലാവരും അടുത്തെത്തി .യാത്ര പറഞ്ഞു നീങ്ങിയപ്പോള്‍ പിടി വിടാതെ കൊച്ചുമോനും കൂടെയുണ്ട് .
അകത്തേക്കുള്ള വാതില്‍ തുറക്കുന്നതിനുമുന്പു  അവന്‍ ഒരു സ്വകാര്യം പറഞ്ഞു "അച്ഛന്‍ പോണ്ട ...ച്ച്‌ ശങ്കടാവും ...
അതുവരെ സംഭരിച്ചു വെച്ചിരുന്ന ശക്തിയെല്ലാം ചോര്‍ന്നുപോയപോലെ.എങ്കിലും വാക്കുകള്‍ വിതുംബാതെ നിയന്ത്രിച്ചു.
"മോന്‍ നല്ലകുട്ടി ആയിരിക്കണം ...നന്നായി പഠിക്കണം.....അച്ഛനു ഒരുമ്മ താ"
അവന്‍ പൊട്ടികരയുന്നതിന്നുമുന്പ്‌  അകത്തു കയറി.
വിമാനത്തിന്‍റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു വിസിറ്റെസ്  ലോഞ്ചിലേക്ക് നോക്കി ..അവിടെ കൈ വീശിക്കൊണ്ടിരുന്നവരുടെ കൂട്ടത്തില്‍ അവരും ഉണ്ടായിരുന്നു .
മേങ്ങളെ കീറി മുറിച്ചു മുന്നോട്ടു കുതിക്കുന്ന വിമാനത്തില്‍ ഞാന്‍ കണ്ണടച്ചിരുന്നു...മനസ്സില്‍ കൊച്ചുമോന്‍ പറഞ്ഞ വാക്കുകള്‍ കുത്തി നോവിക്കുകയായിരുന്നു.
കഴിഞ്ഞു പോയ മുപ്പതു ദിനരാത്രങ്ങള്‍ക്ക് ഒരു മിന്നല്‍പിരിന്‍റെ ആയുസ്സേ തോന്നിയുള്ളൂ ..വീണ്ടും മറ്റൊരു ഒറ്റപ്പെടലിന്‍റെ ലോകത്തേക്ക് ...ഇനിയും എത്ര നാള്‍ കഴിയണം പ്രിയപ്പെട്ടവരോടൊപ്പം ചേരാന്‍ ..മനസ്സ് മറ്റൊരു മടക്കയാത്രക്ക്‌ ഒരുങ്ങുകയാണ് ....."അച്ഛന്‍ പോണ്ട   ച്ച്‌ ശങ്കടാവും .......