2012 ജൂൺ 2, ശനിയാഴ്‌ച

കുറിക്കല്യാണം-നര്‍മ്മഭാവന-
കല്യാണക്കുറി എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ കുറിക്കല്യാണം എന്നത് മലബാറുകാരുടെ ഒരിനമാണ്‌.ഇത് വ്യക്തമാക്കുന്നതിന്നുമുന്പു കല്യാണത്തെക്കുറിച്ചു തന്നെ അല്‍പ്പം പറയാം.കേള്‍ക്കാന്‍ സുഖമുള്ള ഒരു വാക്കാണ്‌ കല്യാണം.ഈ വാക്കിന്‍റെ ബലത്തില്‍ മറ്റനേകം ബന്ധുക്കളും വിലസുന്നുണ്ട്."കല്യാണരാമന്‍"
ീവിതത്തില്‍ ഒരിക്കല്‍പോലും കല്യാണം കഴിച്ചിട്ടില്ലാത്ത
ഒരു രാമനെ എനിക്ക് നേരിട്ട് അറിയാം.നൂറുകണക്കിന് പെണ്‍കുട്ടികളെ അയാള്‍ പെണ്ണ് കാണല്‍ നടത്തിയിട്ടുണ്ടത്രേ.കല്യാണം കഴിക്കുന്നതിലും ഭേദം പെണ്ണ് കണ്ടു നടക്കുന്നതാണെന്ന് കക്ഷി തീരുമാനിച്ചുറപ്പിച്ചുരുന്നു .കേട്ടികഴിഞ്ഞാല്‍ പിന്നെ അതിനുള്ള അവസരം എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമല്ലോ.

സാമാന്യം കൃഷി ഒക്കെയുള്ള കുടുംബത്തിലെയായിരുന്നു രാമന്‍. ഉദ്യോഗമില്ലാതിരുന്നതുകൊണ്ട് പെണ്ണുകാണാന്‍ ലീവെടുത്ത് നടക്കേണ്ട ഗതികേടും ഉണ്ടായിരുന്നില്ല.ദല്ലാള്‍ മാരുടെ ഒഴിവനുസരിച്ച് ആഴ്ചയിലെ ഏതു ദിവസ്സവും രാമന്‍ റഡിയായിരുന്നു.എങ്കിലും ഉദ്യോഗമുള്ള ദല്ലാള്‍ മാരുടെയും കയറിച്ചെല്ലുന്ന വീട്ടുകാരുടെയും സൗകര്യം നോക്കി പല ഞായറാഴ്ച്ചകളിലും രാമന് യാത്ര വേണ്ടി വന്നിട്ടുണ്ട്.എല്ലാം ഒത്തു വന്നാലും ഓരോ ആലോചനകളും "ടെക്നിക്കല്‍ റീസണ്‍"പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ പല ഉപായങ്ങള്‍ കണ്ടെത്തി."കുട്ടിക്ക് പൊക്കം നന്നേ കുറവാ","പെണ്ണിന് കളറുപോര", "മുടി കുതിരവാലുപോലെ ഇച്ചിരിയെയുളളു","കാണാന്‍ കുഴപ്പമില്ല,പക്ഷെ ചിരിച്ചാല്‍ പോയി,പല്ലിനു ഭയങ്കര ഗ്യാപ്പാ",എന്ന് തുടങ്ങി ഇല്ലാത്ത വൈകല്യങ്ങള്‍ നിരത്തി അയാള്‍ തടി ഊരും.അങ്ങിനെ വര്‍ഷങ്ങളോളം പെന്നുകണ്ട് നടന്നപ്പോ നാട്ടുകാരിട്ട പേരാ"കല്യാണരാമന്‍".
ഒരിക്കലും കല്യാണം കഴിക്കാന്‍ ഉദ്ധേശിച്ചിട്ടില്ലാത്ത രാമനെക്കുറിച്ച് ഇനിയും പറഞ്ഞു സമയം കളയുന്നില്ല.കല്യാണത്തിന്റെ മറ്റു ബന്ധുക്കളെ ഓര്‍മ്മിക്കുന്നതിന്നുമുന്പു മനസ്സില്‍ ഓടിക്കയറി കുടിയിരിക്കുന്ന മറ്റൊരു പെണ്ണുകാണല്‍ ചടങ്ങിനെക്കുറിച്ചുകൂടി പറഞ്ഞോട്ടെ.അതും എന്റെ ഒരു സുഹൃത്തുതന്നെ.ദല്ലാള്‍ ഒഴിവുനോക്കിവന്ന ദിവസ്സങ്ങളിലൊന്നും പോകാന്‍ സാധിക്കാതെ ഒടുവില്‍ ഒരു ഞായറാഴ്ച ദല്ലാളിന്റെ വീട്ടില്‍ ചെന്ന് പുള്ളിയേയും വിളിച്ചു കോട്ടയത്ത് പെണ്ണുകാണാന്‍ പോയി.ബസ്സിറങ്ങി പഞ്ചായത്തുറോഡുവഴി രണ്ടു കിലോമീറ്റര്‍ നടന്നിട്ടും വീടെത്താതെ "ഇത്ര ദൂരത്താണോ പെണ്ണ് പോയി താമസ്സിക്കുന്നത്‌,ഇത് നടന്നാല്‍ തന്നെ ദൂരം ഒരു പ്രശ്നമാകും"എന്ന സുഹൃത്തിന്‍റെ പരാതിക്ക് ,'അടുത്ത വളവു" ,"അടുത്ത തിരിവ്"എന്ന് പറഞ്ഞു പല പല വളവുകള്‍,തിരിവുകള്‍ താണ്ടുന്നതിനിടയില്‍ അത് വഴി വന്ന ഒരു കാര്‍ തെറിപ്പിച്ച ചെളിവെള്ളം മുണ്ടിലും ഷര്‍ട്ടിലും വീഴ്ത്തിയ പാടുകള്‍ കഴുകിക്കളയാന്‍ പൈപ്പ് അന്വേഷിക്കുകയായിരുന്നു സുഹൃത്ത്.
നനഞ്ഞ മുണ്ടും ,ഷര്‍ട്ടും ഉണങ്ങാനുള്ള സമയം കൂടി കിട്ടാവുന്ന ദൂരത്തിലായാല്‍ മതിയായിരുന്നു പെണ്ണിന്‍റെ വീട് ‍എന്ന് മനസ്സില്‍ ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും "ദാ, ആ കാറ് കിടക്കുന്ന വീടാ"എന്നാ ദല്ലാളിന്റെ പറച്ചിലിന് "പെണ്ണിന്‍റെ തന്തക്കു ഒരു നാല് വളവുകൂടി കഴിഞ്ഞു വീട് വെച്ചാല്‍ മതിയായിരുന്നില്ലേ"എന്ന് തിരിച്ചു ചോദിക്കാതെ"ഓ..പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് കാറുണ്ടല്ലേ ,അപ്പോള്‍ ദൂരം ഒരു പ്രശ്നമേയല്ല"എന്നായി സുഹൃത്ത്.പക്ഷെ അടുത്തെത്തിയപ്പോഴാണ്‌ ചളി തെറിപ്പിച്ച കാറാണതെന്നു മനസ്സിലായത്‌.നേരത്തെ ഡ്രൈവറോട് തോന്നിയ ദേഷ്യം പെട്ടെന്ന് ഇല്ലാതായി."കല്യാണം കഴിഞ്ഞാല്‍ ഇവനായിരിക്കും
സ്ഥിരമായി കാര്‍ ഓടിക്കുക"എന്ന ചിന്തയും മനസ്സില്‍ ചേക്കേറി.
വീട്ടില്‍ എത്തിയപ്പോള്‍ അതിഥികളായി മുന്ന് പേര്‍ ഇരിക്കുന്നു.അവരില്‍ ഒരാളുടെ അലക്കിതേച്ച മുണ്ടും ഷര്‍ട്ടും കണ്ടപ്പോള്‍"ഇതാ മറ്റൊരു സ്ഥാനാര്‍തഥി വരന്‍"എന്ന് പെട്ടെന്ന് പിടികിട്ടി.ഒരേ സമയത്തുള്ള രണ്ടു വരന്മാരുടെ വരവ് മുന്‍കൂട്ടി അറിയാത്തതുകൊണ്ട് "ഒരു സ്വയംവര സീന്‍"ഒഴിവാക്കാന്‍ സാധിക്കാത്ത ചമ്മലോടെ പെണ്ണി‍ന്റച്ഛന്‍ അകത്തേക്ക് വലിഞ്ഞപ്പോള്‍ കിട്ടിയ സന്ദര്‍ഭം മുതലെടുത്ത്‌ എന്റെ സുഹൃത്ത്,പകച്ചിരിക്കുന്ന ഒന്നാം സ്ഥാനാ൪തഥിയോടു പറഞ്ഞു"നല്ല പാര്‍ട്ടിയാ ....ഇതിനാണല്ലേ എന്റെ മേല്‍ ചെളിതെറിപ്പിച്ചു ഓടിക്കിതച്ചു വന്നത്?ഞാനും ഒരു കാന്റിഡേററാ ...എനിക്കല്‍പ്പം ധൃതിയുണ്ട് ..ഞാനാദ്യം കാണാം"അപ്പോഴേക്കും വാതില്ക്കലെത്തിയ അച്ഛന്റെ കൂടെ അകത്തു കയറിയ സുഹൃത്ത് രണ്ടു മിനുട്ട് കൊണ്ട് "ചടങ്ങ് "കഴിച്ചു പുറത്തു വന്നു മറ്റേ സ്ഥാനാര്‍ഥിയുടെ ചെവിയില്‍ പറഞ്ഞു"താനെടുത്തോ"
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയത്ത് ഭാര്യാ സമേതം ഒരു കല്യാണത്തിനു പങ്കെടുത്തു മടങ്ങുന്നതിനു മുന്‍പ് "അഭിലാഷ്" തിയറ്ററില്‍ ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ .പഴയ കഥാനായകനെയും നായികയെയും കണ്ടെന്നും "ഓര്‍മ്മയുണ്ടോ ഈ മുഖം"എന്ന് ഭാര്യയോ ടും,"താന്‍ തന്നെ കെട്ടിയല്ലേ" എന്ന് ഭര്‍ത്താവിനോടും ചോദിച്ചതായി സുഹൃത്ത് പറഞ്ഞത്,ഞാന്‍ പിന്നീട് പല വേദികളിലും പറഞ്ഞു കൊഴുപ്പിച്ചിട്ടുണ്ട്.

 കല്യാണരാമനെ നമ്മള്‍ നേരത്തെതന്നെ മൊഴി ചൊല്ലിയല്ലോ.ഇനി വേറെ ചിലരുണ്ട് കല്യാണത്തെ കെട്ടിപ്പിടിച്ചു നടക്കുന്നവര്‍."കല്യാണപ്പാ൪ട്ടി
",'കല്യാണ വണ്ടി''കല്യാണ വീട്',കല്യാണ സദ്യ',കല്യാണഫോട്ടോ' എന്നിങ്ങനെ.മുംബെയില്‍ ഒരു റയില്‍വേ സ്റ്റേഷന്‍ പോലുമുണ്ട് -"കല്യാണ്‍''
ഇനിയൊന്നു കല്യാണക്കുറി.കാലാനുസൃതമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കല്യാണക്കുറി.പണ്ട് ഒരു കാര്‍ഡില്‍ അച്ചടിച്ചിരുന്നത്, പിന്നീട് ഇ൯ലന്ടിലും കവറിലുമായി.കുറിയുടെ നിറവും വലിപ്പവും ആകൃതിയും മാറി.(ആലില,ചെമ്പില,പ്ലാവില,വാഴയില പരുവത്തിലും ഇറങ്ങുന്നുണ്ട്.ചാലക്കുടിയില്‍ ഈ അടുത്തകാലത്ത് ഒരു ഇലക്ട്രോണിക്സ് ഡിസ്പ്ലേ കാര്‍ഡിലാണ് വിവരങ്ങള്‍ കൊടുത്തിരുന്നത്.മുഹുര്‍ത്ത സമയത്ത് കൃത്യമായി അലാറം അടിച്ച്ചുവത്രേ).ഉത്സവക്കാലത്ത് അമ്പലങ്ങളിലെ പരിപാടികള്‍ പോലെ"ലീഫ് ലറ്റ്' മോഡലും ഇറങ്ങി തുടങ്ങി.ഓരോ പേജും സ്പോണ്സര്‍ ചെയ്തിരിക്കുന്നത് പല തരം വന്‍കിട ബിസിനസ്സുകാരാണ്.വധൂവരന്മാരുടെ ഡ്രസ്സ് സ്പോണ്സര്‍ ചെയ്തിരിക്കുന്നത് പ്രമുഖ ജൌളി കടക്കാര്‍.ആഭരണം മേടിച്ച സ്വ൪ണ്ണകടക്കാരുടെ വക
ഒരു പേജ്,സ്ടുഡിയോക്കാര്‍,മാലയും ബൊക്കെയും വില്‍ക്കുന്ന പൂക്കടക്കാര്‍,പെണ്ണിന് ചെരുപ്പ് ഫ്രീ ആയി കൊടുത്ത ചെരുപ്പുകടക്കാര്‍,സദ്യ ഏല്‍പ്പിച്ച ഹോട്ടലുകാര്‍ തുടങ്ങി ചെക്കനും പെണ്ണിനും ഒരു വര്‍ഷം കുളിക്കാനുള്ള സോപ്പ്
കൊടുത്തവരുടെ പരസ്യം ഉള്‍പ്പെടെ മൊത്തം പേജു പത്ത്‌.ഇതിനു പുറമേ ഒരാഴ്ച്ച തുടര്‍ച്ചയായി എല്ലാ പ്രമുഖ പത്രങ്ങളിലും പരസ്യം."ഒളിമ്പിക്സ്'വാര്‍ത്ത പോലെ കൌണ്ട് ഡൌണ്‍ മോഡലില്‍,ചെക്കന്റെയും,പെണ്ണിന്റെയും
ഫോട്ടോ ഉള്‍പ്പെടെ,"മണ്ഡപത്തിലേക്ക് ഇനി വെറും ഏഴു ദിവസ്സം,ആറ് ദിവസ്സം, അഞ്ച്,നാല്,മൂന്നു,രണ്ട്‌...നാളെയാണ് നാളെ ...ഇത് കൂടാതെ ഇമെയില്‍ വഴിയുള്ള ക്ഷണം വേറെയും.
ഇതൊന്നുമല്ലാത്ത മറ്റൊരു സംഭവത്തെ ക്കുറിച്ചാണ് ഇനി പറയാനുള്ളത്.കഴിഞ്ഞ വര്‍ഷം ലീവില്‍ പോയപ്പോള്‍ "കൊയിലാണ്ടി"യില്‍ ഒരു കല്യാണത്തിനു പങ്കെടുക്കേണ്ടിവന്നു.ദൂരക്കൂടുതല്‍ ഉള്ളതുകൊണ്ട് തലേ ദിവസ്സം തന്നെ ഞാന്‍ വധൂഗൃഹത്തിലെത്തി.അവിടെ പന്തലിനു പുറത്തു എഴുതി ഒട്ടിച്ച ഒരു നോട്ടീസ്സാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്.നാട്ടില്‍ യുവജനോല്സവങ്ങള്‍ക്കും
,അമ്പലത്തിലെ ഉത്സവങ്ങള്‍ക്കും,പാര്‍ട്ടി വാ൪ഷികങ്ങള്‍ക്കും മറ്റും തെയ്യാറാക്കുന്നതുപോലുള്ള ഒരു പ്രോഗ്രാം നോട്ടീസ്.
അതിന്‍റെ തുടക്കം ഇങ്ങനെ "കല്യാണ ഉത്സവം"തലേദിവസ്സത്തെ പരിപാടികള്‍.
കാലത്ത് പത്തിനും പതിനൊന്നിനും ഇടയില്‍ "പന്തലിന്‍റെ കാല്‍നാട്ടു കര്‍മ്മം" (വീട്ടിലെ കാരണവര്‍)തുടര്‍ന്ന് പന്തല്‍ പണി ആരംഭം
ഒന്നേ മുപ്പതു മുതല്‍-രണ്ടേ മുപ്പതു വരെ "ഉച്ച ഭക്ഷണം" . രണ്ടേ മുപ്പതു മുതല്‍ മൂന്നു മണി വരെ "വിശ്രമം"
വൈകീട്ട് മൂന്നുമുതല്‍ നാല് വരെ "പാത്രം വരവ് "
നാല് മുതല്‍ അ൯ചു വരെ "പാത്രം കഴുകല്‍.
അ൯ചു മുതല്‍ അ൯ചേ മുപ്പതുവരെ 'കാലിച്ചായ വിതരണം"
‍അ൯ചേ മുപ്പതു മുതല്‍ "വനിതാവേദി"(അരി അളവ്,കല്ല്‌ പെറുക്കല്‍,പരദൂഷണം,മസാല വറുക്കല്‍,പൊടിക്കല്‍(തുമ്മരുത്) എന്നിവ
രാത്രി പത്ത്‌ മുതല്‍ പതിനൊന്നു വരെ 'അത്താഴം വിളമ്പല്‍,വയറുനിറക്കല്‍,(വാട്ടിസു അടിക്കുന്നവര്‍ക്ക് പുറത്തു പോകാവുന്നതാണ്)
പതിനൊന്നു മുതല്‍ പതിനൊന്നു മുപ്പതുവരെ 'മുറുക്ക്,പൊടിവലി,ബീഡിവലി ഇനങ്ങള്‍ (തീ പിടിച്ചാല്‍ സ്വന്തം ചിലവില്‍ കേടുത്തെണ്ടതാണ്)
പതിനൊന്നു മുപ്പതു മുതല്‍ "പച്ചക്കറി അരിയല്‍,തേങ്ങ ചിരകല്‍,ബാക്കി ഇടി,പൊടി,ഇനം
പുലര്‍ച്ചെ മൂന്നുമുതല്‍ അല്‍പനേരം "മൂരിനിവര്‍ക്കല്‍ '(ഉറങ്ങാന്‍ പാടില്ല) (മൂത്ര ശങ്കക്ക് പുറത്തു സൌകര്യമുണ്ട്)
നാല് മുതല്‍ നാലര വരെ "ചുക്ക് കാപ്പി വിതരണം"
അ൯ചുമുതല്‍ "പാചകമേള'(അരിശ്രീ കിട്ടുണ്ണി &പാര്‍ട്ടി )ഇടയ്ക്കിടയ്ക്ക് മൂടിവെക്കല്‍(തെയ്യാറായവ മാത്രം) ‍ ഇടവേളകളില്‍ ഇല തുടക്കല്‍(കീറാതെ നോക്കണം)
 വിവാഹദിനപ്പരിപാടികള്‍:-കാലത്ത്
ഏഴു മണിമുതല്‍ "പല്ലുതേപ്പ്,ലങ്ടനില്‍പ്പോക്ക്,(കട്ടന്‍ ചായ നി൪ബന്ദ്ധമില്ലാത്തവര്‍ക്ക്) കുളി" ഇത്യാതി പ്രഭാത കര്‍മ്മങ്ങള്‍.
ഏഴു മണിമുതല്‍ എട്ടുവരെ -"പ്രഭാത ഭക്ഷണം"പുട്ട്+കടല(വീട്ടുകാര്‍ക്കുംബന്ധുക്കള്‍ക്കും മാത്രം)പാചകക്കാര്‍ക്കു പ്രത്യേക "കഞ്ഞിവീഴ്ത്ത്(അച്ചാര്‍,ചമ്മന്തി എന്നിവ തൊട്ടു കൂട്ടാവുന്നതാണ്)
തുടര്‍ന്ന് അടുപ്പ് കെടുത്തല്‍(കൂട്ടത്തോടെ)
ഒമ്പത് മുതല്‍ കല്യാണഒരുക്കങ്ങള്‍.-ആദ്യയിനം " പറനിറക്കല്‍" (പെണ്ണിന്റമ്മ,അച്ഛനു തൊട്ടു നില്‍ക്കാവുന്നതാണ്)
തുടര്‍ന്ന് എഴുന്നള്ളിപ്പ്-ആദ്യം വരന്‍ ,പിന്നെ വധു ക്രമത്തില്‍-താലപ്പൊലി(അറുപതു കഴിഞ്ഞവര്‍ക്ക് വിലക്ക്),നാദസ്വരം,പഞ്ചവാദ്യം,(കൊട്ടുകാരെകിട്ടിയില്ലെങ്കില്‍ കാസ്സററു വെക്കുന്നതാണ്),താലികെട്ട്,(മുഹൂര്‍ത്തം:-പത്തെ മുപ്പതിനും നാപ്പതിനും ഇടയില്‍
മോതിരം,മാല,പുടവ,ബൊക്കെ എന്നിവയുടെ കെട്ടിക്കല്‍ , ഇടീക്കല്‍ ,കൊടുക്കല്‍ ,വാങ്ങല്‍,കൈമാറ്റം ഇത്യാതി ചടങ്ങുകള്‍.
തുടര്‍ന്ന് കൈകൊടുക്കല്‍,വട്ടം ചുറ്റല്‍,പാലും പഴവും,(കൈകളിലേന്തി ,പവിഴവായില്‍ അല്ല പഴം വായില്‍)(ലിമിററഡ് മെംബേര്‍സ് ഒണ്ലി)
ഒരു പ്രത്യേക അറിയിപ്പ്-"വീഡിയോ പിടിക്കുന്നവര്‍ അന്ടെര്‍വെയെര്‍ ഇടാന്‍ മറക്കരുത്"
പന്ത്രണ്ടു മുതല്‍ സമ്മാനം സ്വീകരിക്കല്‍ -ഇതിനിടയില്‍ ഇല വെക്കുന്നതാണ് (അലമ്പരുത് ...വിളമ്പിത്തരും)
മുന്ന് മുതല്‍ മുന്നരവരെ-'അഭിപ്രായ ഗുല്‍ഫി'(പരദൂഷണം,സദ്യ മോശം തുടങ്ങിയവ)
മുന്നരക്കും മുക്കാലിനുമിടയില്‍-വടക്കോട്ടുള്ള ഇറക്കം.(വധൂവരന്മാര്‍ ഒരുമിച്ചു വരന്‍റെ വീട്ടിലെക്കിറങ്ങുന്നു.)
ഉടനെ പന്തല്‍ പൊളി.
സുഹൃത്തുക്കളെ ഇതൊക്കെ സത്യമാണ്.ഇതിലൊന്നും വെള്ളം ചേര്‍ക്കാന്‍ എനിക്കാവില്ല,
ഇത്രയൊക്കെ പറഞ്ഞെങ്കിലും"കുറിക്കല്യാണത്തെ ക്കുറിച്ചു ഇനിയാണ് പറയാനുള്ളത്.
വടക്കേ മലബാറില്‍ താഴ്ന്ന വരുമാനമുള്ള വരാണ്,കല്യാണത്തലേന്നു "കുറിക്കല്യാണം"എന്ന പേരില്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇങ്ങിനെ കിട്ടുന്ന സംഖ്യയാണ് കല്യാണച്ചിലവിനു ഉപയോഗിച്ചിരുന്നത്.
സമ്മാനമായി കിട്ടുന്ന സംഖ്യകള്‍ കൃത്യമായി എഴുതി കണക്കും സൂക്ഷിച്ചിരുന്നു.ഇവ പിന്നീട് മടക്കികൊടുക്കാനുള്ളതാണ്.
മൈക്ക് സെറ്റ് വാടകയ്ക്ക് കൊടുക്കുന്ന ഒരാളുടെ മകളുടെ കല്യാണത്തോടനുബന്ധിച്ചു കുറിക്കല്യാണം നടത്തി.സ്വന്തമായി മൈക്ക് ഉള്ളതുകൊണ്ട് കിട്ടുന്ന സംഖ്യകള്‍ അപ്പപ്പോള്‍ തന്നെ കവര്‍ പൊട്ടിച്ചു
മൈക്കിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.(ഉദാ:-പിലാവുള്ള കണ്ടി ഉണ്ണിചെക്കാന്‍ വക വരവ് പതിനഞ്ചുറുപ്പിക.)
അയല്‍പക്കത്തെ വീട്ടിലെ സ്ത്രീ കല്യാണവീട്ടുകാരുമായി പിണക്കത്തിലായിരുന്നെങ്കിലും,മകളുടെ കല്യാണത്തിനു കിട്ടിയ സംഖ്യ തിരിച്ചുകൊടുക്കാനായി പത്തുരൂപ കവറിലാക്കി പേരെഴുതി എല്‍പി സ്കൂളില്‍ പഠിക്കുന്ന മകനെ ഏല്‍പ്പിച്ചു.അതില്‍നിന്നും ഒരു രൂപയ്ക്കു മിഠായി മേടിച്ചുതിന്നു,ബാക്കി ഒമ്പത് രൂപ കവറിലിട്ടു മൈക്കില്‍ വിളിച്ചുപറയുന്ന ആളെ ഏല്‍പ്പിച്ചു.അല്‍പ്പം കഴിഞ്ഞാണ് പ്രസ്തുത സ്ത്രീ തന്റെ ഭര്‍ത്താവിന്‍റെ പേരില്‍ വരവ് 'ഒമ്പത് ഉറുപ്പിക എന്ന് വിളിച്ചുപറയുന്നത്‌ കേട്ടത്.ഉടനെ മകനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു രൂപയ്ക്കു മിഠായി മേടിച്ചു തിന്ന കാര്യം പുറത്തായത്.നാണക്കേട്‌ തീര്‍ക്കാനായി അപ്പോള്‍ തന്നെ ഒരു രൂപയെടുത്ത്‌ കവറിലാക്കി, പേരെഴുതി മകന്‍റെ കയ്യില്‍ തന്നെ കൊടുത്തുവിട്ടെങ്കിലും ഇതിനകം പുതിയ അനൌന്സര്‍ ചാര്‍ജെജടുത്തതുകൊണ്ട്‌ തുടര്‍ന്ന് കേട്ടത് ഇപ്രകാരമായിരുന്നു."കുറ്റിയില്‍ ഗോവിന്ദന്‍ വക വരവ് "ഒരുറുപ്പിക".